
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. കേസിൽ സിഎം രവീന്ദ്രൻ നൽകിയ മൊഴികളുടെ കൂടുതൽ വിശദാംശങ്ങൾ തേടുകയാണ് നീക്കം. തുടർച്ചയായി രണ്ടുദിവസം സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കോഴയിടപാടിൽ സിഎം രവീന്ദ്രന് പങ്കുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക.
ഇന്നലെ പത്ത് മണിക്കൂറാണ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് രവീന്ദ്രനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച പത്തര മണിക്കൂർ ചോദ്യം ചെയ്തു. സ്വപ്നയുടെ മൊഴി, വാട്‌സപ്പ് ചാറ്റുകൾ തുടങ്ങിയവ മുൻനിർത്തിയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിൽ തീരുമാനമെടുക്കാനാണ് ഇ.ഡിയുടെ നീക്കം.
പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. രവീന്ദ്രന്റെ പേര് പരാമർശിച്ച് സ്വപ്നയും എം.ശിവശങ്കറും നടത്തിയ വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ഈ കാര്യങ്ങളിൽ ഉൾപ്പെടെ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.
3.38 കോടിയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.





