സിപിഎമ്മിൽ തലമുറമാറ്റം, പി.ശശി വീണ്ടും നേതൃത്വത്തിലേക്ക്, സെക്രട്ടേറിയറ്റിൽ എത്താതെ പി.ജയരാജൻ

തിരുവനന്തപുരം: സിപിഎമ്മിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കി എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ രീതിയിലുള്ള മാറ്റം സംസ്ഥാന സമ്മേളനം നടത്തി. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടവരെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്നും നീക്കിയപ്പോൾ യുവജനനേതാക്കൾ പലർക്കും നേതൃതലത്തിലേക്ക് വരാൻ അവസരമൊരുങ്ങി. പി.കെ.ശശിയെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയം.
വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പുതുമുഖങ്ങളും ചെറുപ്പക്കാരും ഒരു സംസ്ഥാന സമ്മേളനത്തിലൂടെ സിപിഎം നേതൃത്വത്തിലേക്ക് എത്തുന്നതെന്ന് മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാൽപ്പത് വർഷത്തിന് ശേഷമാണ് ഒരു പാർട്ടി സമ്മേളന വേദിയിൽ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൻ്റെ പ്രധാന നേതൃവിഭാഗമായ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രിമാരായ സജി ചെറിയാൻ, വിഎൻ വാസവൻ, മുഹമ്മദ് റിയാസ് എന്നിവരെ ഉൾപ്പെടുത്തി. മുൻ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.സ്വരാജ്, എസ്.എഫ്ഐ മുൻ ദേശീയ അധ്യക്ഷൻ പി.കെ.ബിജു, ഇടുക്കിയിൽ നിന്നുള്ള സീനിയർ നേതാവ് കെ.കെ.ജയചന്ദ്രൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എന്നിവരാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയത്.
നേരത്തെ തന്നെ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാധാകൃഷ്ണൻ എന്നീ നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മിൻ്റെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ മികച്ച നിലയിൽ യുവപ്രാതിനിധ്യമായി. ഭാവി നേതൃത്വത്തിന് വഴിയൊരുക്കൽ കൂടിയാണ് ഈ മാറ്റം.
അതേസമയം പി.ശശിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തതിൽ അസ്വഭാവികമായി യാതൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹം നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് സിപിഎമ്മിൻ്റെ അഭിഭാഷക സംഘടനയുടെ നേതാവുമാണ്. മേൽഘടകത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ പ്രമോഷൻ സ്വാഭാവിക നടപടി മാത്രമാണ്. പി.ശശിയെ ലൈംഗീക ആരോപണത്തിൻ്റെ പേരിലല്ല പാർട്ടി ശിക്ഷിച്ചതെന്നും കോടിയേരി പറഞ്ഞു. വി.എൻ വാസവനും റിയാസും സജി ചെറിയാനും അടക്കം മൂന്ന് മന്ത്രിമാർ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതിനേയും കോടിയേരി ന്യായീകരിച്ചു. താനും മന്ത്രിയായി സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും വേണമെങ്കിൽ രണ്ട് ചുമതലകളും ഒരുമിച്ച് നിർവഹിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വർഷമായിട്ടും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതിനാൽ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറിയായി തുടരാനാവും. സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പി.ശ്രീരാമകൃഷ്ണനെ ഇക്കുറി പരിഗണിച്ചില്ല. പുതുതായി വനിതകളാരും സെക്രട്ടേറിയറ്റിൽ ഇല്ല. പി.കെ.ശ്രീമതി മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതാ സാന്നിധ്യം.
ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ എ.എ.റഹീം, എസ്.എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി.പിസാനു, ചിന്ത ജെറോം എന്നീ യുവനേതാക്കൾ സംസ്ഥാന സമിതിയിലേക്ക് എത്തിയിട്ടുണ്ട്. കെ.അനിൽ കുമാർ, രാജു എബ്രഹാം എന്നിവരും സംസ്ഥാന സമിതിയിലേക്ക് എത്തി. മുൻ കുറ്റ്യാടി എംഎൽഎ കെ.കെ.ലതികയും സംസ്ഥാന സമിതിയിൽ എത്തി.
മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി തുടരും. നിലവിലെ സംസ്ഥാനസമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ട നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തിയിട്ടുണ്ട്. വൈക്കം വിശ്വൻ, പി.കരുണാകരൻ, കെ.ജെ.തോമസ്. എംഎം മണി, ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് ഇങ്ങനെ സംസ്ഥാന സമിതിയിൽ തുടരുക. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവർ ക്ഷണിതാക്കളായി സംസ്ഥാന സമിതിയിൽ എത്തി.
അംഗങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ അംഗസഖ്യ 90 ആക്കി ഉയർത്തിയിട്ടുണ്ട്. എന്നാൽ 89 പേരെയാണ് സംസ്ഥാന സമിതിയിലേക്ക് ഇന്ന് തെരഞ്ഞെടുത്തത്. ഇതിൽ 16 പേർ പുതുമുഖങ്ങളാണ്.





