
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്എക്കാരുടെ ക്രൂര മർദനത്തിന് ഇരയായ സുരക്ഷ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണി നേരിടേണ്ടിവന്നത്.
കയ്യും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. അതേ സമയം സുരക്ഷാ ജീവനക്കാര്‍ക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ കേസിൽ സ്വകാര്യഹർജി നൽകാൻ ഇക്കഴിഞ്ഞ 13ന് കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷക ബബിലാ ഉമ്മർഖാൻ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഇതിനുപുറമെ മറ്റൊരു സ്വകാര്യ ഹർജിയും ഫയൽ ചെയ്തു.
സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326-ാം വകുപ്പ് കൂടി ചേർക്കണമെന്നാണ് ആവശ്യം . ഒപ്പം സിസിടിവി ക്യാമറ തെളിലുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങൾ കോടതിയെ
ഏൽപ്പിക്കണമെന്നും സ്വകാര്യഹർജിയിലൂടെ ആവശ്യപ്പെടുന്നു. ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകഴിഞ്ഞാൽ ഈ സ്വകാര്യ ഹർജിയും കോടതി പരിഗണിക്കും.





