
ശബരിമല തീർത്ഥാടനം, നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം. ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വിധമാണ് നിയന്ത്രണങ്ങളെന്ന് പന്തളം കൊട്ടാരം. തീർത്ഥാടനം സംബന്ധിച്ച് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും വ്യക്തതയില്ല. ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിമർശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്.
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളിലും അതൃപ്തിയറിച്ച് പന്തളം കൊട്ടാരം. ഇടാത്താവളങ്ങളിലും നിലയ്ക്കലിലും ശുചിമുറികൾ പോലും ഇല്ലാത്ത അവസ്ഥ. റോഡുകളുടെ അറ്റകുറ്റ പണിയിൽ സർക്കാരിന്റെ ഉറപ്പുകൾ നടപ്പായില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ വേണമെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു.
തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി. സാധാരണ തീർത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കി വയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാൽ ക്രമീകരണങ്ങൾ മുടങ്ങി.





