വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി, ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ

പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴയിൽ വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ. ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ. വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞു. വീടുകളിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. വാളിയൻ കുളം പഞ്ചായത്തിലെ പനയൂർ വെസ്റ്റ് പതിനേഴാം വാർഡിലാണ് സംഭവം ഉണ്ടായത്. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. പ്രദേശത്തെ മൂന്നു വീടുകളിലെ മതിലുകൾ മറിഞ്ഞുവീണു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. വാർഡ് മെമ്പർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം അധികൃതരെ വിവരം അറിയിച്ചു. ഇപ്പോൾ സ്ഥിതി ശാന്തമാണ് എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ചാൽ മഴവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അതേസമയം , തൃശൂർ ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ. ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നു. വനമേഖലയിൽ നിന്നും വലിയരീതിയിൽ വെള്ളം കുത്തിയൊലിച്ച് സംസ്ഥാനപാത മുങ്ങി. മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ കൂടുതൽ പൊലീസുകാരെ വിന്യസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
ആവശ്യമെങ്കിൽ എൻഡിആർഎഫിന്റെ സഹായം കൂടി തേടാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിൽ നാല് മണിക്കൂറായി മഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്. അസുരൻകുണ്ട് മലനിരകളിൽ നിന്നാണ് ഇപ്പോൾ മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. ഉൾവനത്തിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വലിയ തോതിലാണ് വെള്ളമാണ് മേഖലകളിലേക്ക് ഒഴുകിയെത്തിയത്. മഴ കുറഞ്ഞാൽ മാത്രമേ കൂടുതൽ പരിശോധനകളിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിർദേശം നൽകി. ജില്ലയിലെ കനത്ത മഴയിൽ പുത്തൂർ ഏഴാംകല്ലിൽ വീടുകളിൽ വെള്ളം കയറി. ശങ്കരയ്യ റോഡിലെ നിരവധി വീടുകളിൽ വെള്ളം കയറി.





