അപകടത്തിനിടെ ടൊയോട്ട ഇന്നോവയുടെ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാത്ത സംഭവം; 32.07 ലക്ഷം നഷ്ടപരിഹാരം നല്കാൻ വിധി

ന്യൂഡല്‍ഹി: അപകടത്തിനിടെ എയർ ബാഗുകള്‍ പ്രവർത്തിക്കാത്ത സംഭവത്തില്‍ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നല്കാൻ ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയർബാഗ് തുറന്നില്ലെന്നാണ് പരാതി.
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സും ബംഗളൂരുവിലെ കാർ ഡീലർഷിപ്പായ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വർഷത്തെ ഒമ്ബത് ശതമാനം പലിശയും നല്‍കേണ്ടത്. പലിശ മാത്ര ഏകദേശം 17 ലക്ഷം വരും. നഷ്ടപരിഹാരം നല്‍കാത്തപക്ഷം പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2011 മാർച്ച് 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയർബാഗുകള്‍ പ്രവർത്തിച്ചില്ല.
അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡ് സർവീസ് സെന്ററില്‍ സർവീസിനായി നല്കി. കൂടാതെ എയർബാഗ് പ്രവർത്തിക്കാത്തതിന് കമ്ബനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, കമ്ബനി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നല്‍കാനോ വിസമ്മതിച്ചതോടെ റെഡ്ഡില്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇതിനും മറുപടി ലഭിച്ചില്ല. തുടർന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകട സമയത്ത് എയർബാഗുകള്‍ തുറന്നില്ലെന്നും വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും പരാതിയില്‍ ഉന്നയിച്ചു.
നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2014 നവംബറില്‍ റെഡ്ഡിക്ക് അനുകൂലമായ ഉത്തരവ് വന്നു. പുതിയ വാഹനം നല്‍കാനോ അതല്ലെങ്കില്‍ ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനോ വിധിച്ചു. എന്നാല്‍, ഇതിനെതിരെ ടൊയോട്ട സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്കി. അപ്പീല്‍ തള്ളിയ സംസ്ഥാന കമ്മീഷൻ, ജില്ല ഫോറത്തിന്റെ വിധി അംഗീകരിക്കുകയും ചെയ്തു.





