ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് മനുഷ്യത്വരഹിതം’; മുഖ്യമന്ത്രിക്കെതിരെ ടി. സിദ്ദിഖ്

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ദുരന്തബാധിതയായ ശ്രുതിയെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശ്രുതിക്ക് വീട് നൽകുന്നതുമായി ബന്ധപ്പെട്ട് പച്ചക്കള്ളമാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. ശ്രുതി വീടിനായി നൽകിയ അപേക്ഷ മന്ത്രിസഭായോഗം നിരാകരിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. വീട് നൽകാമെന്ന് പറഞ്ഞ് താൻ ശ്രുതിയെ വഞ്ചിച്ചു എന്ന സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നാടകമാണിതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വീട് നിർമ്മാണവുമായി ടി. സിദ്ദിഖിന് നേരിട്ട് ബന്ധമില്ലെന്നും ഫിലാകാലിയ ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങൾ വഴി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ എവിടെയെന്ന സിപിഎം ചോദ്യത്തിന് പിന്നാലെയാണ് വയനാട് രാഷ്ട്രീയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ മുറുകുന്നത്.





