പെർഫ്യൂമിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; 70 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ ഒന്നര കിലോയോളം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്താക് നജ്മൽ (26), മലപ്പുറം കൊണ്ടോട്ടി സ്വദേശി അൽതാബ് ഹുസൈനി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പെർഫ്യൂമിലും, ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
കസ്റ്റംസ് ഇന്നലെ നടത്തിയ പരിശോധനയിലും 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. മലപ്പുറം മോങ്ങം സ്വദേശി നവാഫാണ് (29) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. ഇന്നലെ രാവിലെ ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതാണ് മലപ്പുറം മോങ്ങം സ്വദേശിയായ നവാഫ്. 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
നവാഫ് തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സ്യൂളുകളിൽനിന്നും ലഭിച്ച 1060 ഗ്രാം സ്വർണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 999 ഗ്രാം 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90000 രൂപയ്ക്കു വേണ്ടിയാണ് സ്വർണക്കടത്തിന് ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി.





