
ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ജൂൺ 9ന് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് സി.ബി.ഐ 10 പേരെ അറസ്റ്റ് ചെയ്തത്. അതേസമയം മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഒരു വീടിനും തീയിട്ടു. ബി.എസ്.എഫ് ക്യാമ്പുകൾക്ക് നേരെയും അക്രമമുണ്ടായി.പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ ആവശ്യമുന്നയിച്ചതിനെ തുടർന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആരംഭിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിളിക്കാനാണ് നീക്കം.
സഭ വിളിച്ച് ചേർത്ത് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.അതേസമയം മണിപ്പൂര്‍ കേസുകളുടെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം.
ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് തേടിയത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സുപ്രിംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്.





