
അയോധ്യ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. അയോധ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.
ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിൻ തട്ടി ആടുകൾ ചത്തതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കല്ലെറിഞ്ഞതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഗോരഖ്പൂർ-ലഖ്നൗ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് കർഷകനായ മുനു പാസ്വാൻ ഇയാളുടെ മക്കളായ അജയ്, വിജയ് എന്നിവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ ഒമ്പതിന് പ്രതിയുടെ ആറ് ആടുകൾ ട്രെയിനിടിച്ച് ചത്തിരുന്നു. ആടുകൾ ചത്തതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ പ്രതിയും മക്കളും ചേർന്ന് ഇന്ന് ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് അയോധ്യ എസ്.എസ്.പി പറഞ്ഞു.





