
ബീദർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ സുർജിത്ത് കുമാറിനെയാണ് (21) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പലരിൽ നിന്നായി കടം വാങ്ങിയ വൻതുക ഉപയോഗിച്ചാണ് സുർജിത്ത് ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ലക്ഷക്കണക്കിന് രൂപ കളിയിൽ നഷ്ടപ്പെട്ടതും കടബാധ്യത ഉയർന്നതും യുവാവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. കടം വീട്ടാൻ കഴിയാത്ത സാഹചര്യവും പണം നഷ്ടപ്പെട്ടതിലുള്ള നിരാശയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കലബുറഗി സ്വദേശിയാണ് സുർജിത്ത്. പഠനത്തിൽ മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയിൽ ഇതിനുമുമ്പും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബീദർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി ആർക്കൊക്കെ പണം നൽകാനുണ്ടായിരുന്നുവെന്നും ഓൺലൈൻ ഗെയിമിംഗ് ആപ്പുകളുടെ സ്വാധീനത്തെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. കടം വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമായതിനാലാവും വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.





