
ഗുജറാത്ത് : ബിജെപി മന്ത്രിസഭ ഗുജറാത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപന്ദ്ര പട്ടേലിന് ഒപ്പം 20 ഓളം പേരാകും മന്ത്രിമാരായി സത്യവാചകം ചോല്ലുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുന്നത്. 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടി ബിജെപി അധികാര തുടർച്ച നേടുകയായിരുന്നു. സംസ്ഥാന ഗവർണർ ആചാര്യ ദേവവ്രത്ത് ഭൂപേന്ദ്ര പട്ടേലിലിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിനല്കും. നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആകും ചടങ്ങിൽ പങ്കെടുക്കുക. സത്യപ്രതിഞ്ജ ചടങ്ങിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ എക സിവിൽ കോഡ് അടക്കമുള്ള സുപ്രധാന വിഷയങ്ങൾ പരിഗണനയ്ക്ക് എത്തും.
അതേ സമയം, പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരാൻ നീക്കം ആരംഭിച്ച ആം ആദ്മി പാർട്ടി എംഎൽഎ ഭൂപദ് ബയാനി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഭൂപദിനൊപ്പം പാർട്ടിയുടെ 4 എംഎൽഎമാരും ബിജെപിയുമായി ചർച്ചയിലാണെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമാമുണ്ടാകും. ഇന്നലെ മാധ്യമങ്ങളെ കണ്ട ആം ആദ്മി പാർട്ടി എംഎ എ ഭൂപദ് ബയാനി ബിജെപിയിയുമായി സഹകരിയ്ക്കുമെങ്കിലും പാർട്ടിയിൽ ചേരില്ലെന്നാണ് പറഞ്ഞത്.





