
കൊച്ചി: പതിവ് രീതികൾ വിട്ടുള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയിൽ നടത്തിയത്. യുവനേതാവ് കെഎസ് അരുൺ കുമാറിൻ്റെ പേരാണ് ആദ്യഘട്ടത്തിൽ അവിടെ ഉയർന്നതെങ്കിലും ചുമരെഴുത്തുകളെ വരെ മായ്ച്ചു കൊണ്ട് എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ.ജോ ജോസഫ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി എത്തുകയാണ്.
43-കാരായ ജോ ജോസഫ് 28 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ലിസ്സി ആശുപത്രിയിൽ ഡോ.ജോസ് ചക്കോപെരിയപ്പുറത്തിനെ അസിസ്റ്റ് ചെയ്തയാളാണ്. അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ദ്ധൻ എന്ന നിലയിൽ എറണാകുളത്തിനും പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലൻസിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയിൽ പലർക്കുംപരിചയമുണ്ട്.
അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ പഠനത്തിന് ശേഷമാണ് മെഡിക്കൽ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോ.ജോയ് ജോസഫ് എത്തിയത്. 1996 ബാച്ചിൽ അവിടെ എംബിബിഎസ് പഠനം പൂർത്തിയാക്കി ജോയ് ജോസഫ് പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി എറണാകുളം ലിസ്സി ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അക്കാദമിക തലത്തിൽ വളരെ മികവ് പുലർത്തിയിരുന്ന ആളായിരുന്നു ഡോ.ജോ ജോസഫെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഇതോടൊപ്പം മികച്ചവാഗ്മിയും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. ‘ഹൃദയപൂർവ്വം ഡോക്ടർ ‘ എന്ന പുസ്തകത്തിൻ്റെ രചിയിതാവാണ്.





