ഒരു നാടിനെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ല; എം.കെ മുനീർ എം.എൽ.എ

കോഴിക്കോട്: പാഴ് വാക്കുകൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തുകൊണ്ട് ഇനിയും മുന്നോട്ടുപോകാമെന്ന് ഫ്രഷ് കട്ട് അധികൃതരും ഉദ്യോഗസ്ഥരും കരുതരുതെന്നും ഒരു നാടിനെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണമെന്നും ഡോ എം.കെ മുനീർ എം.എൽ.എ. അതിരൂക്ഷമായ ദുർഗന്ധം മൂലം ജനങ്ങൾക്ക് ദുരിതമായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് സ്ഥിതിചെയ്യുന്ന ഫ്രഷ് കട്ട് അറവ് മാലിന്യസംസ്കരണ പ്ലാൻറ് കട്ടിപ്പാറ, കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലാക്കിയിരിക്കുകയാണ്. സ്ഥാപനത്തിൽ നിന്ന് പുറന്തള്ളുന്ന ദുർഗന്ധത്തിന്റെ രൂക്ഷത മൂലം ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി സ്ഥാപനത്തിൽ പരിശോധന നടത്തുകയും
റിപ്പോർട്ട് സമർപ്പിക്കുകയും പ്രസ്തുത റിപ്പോർട്ടിൽ സ്ഥാപനത്തിൻറെ ബയോ ഫിൽറ്റർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിൽ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നുവെന്നും ബയോ ഫിൽറ്ററിന്റെ സെക്ഷൻ ഡക്റ്റ് എല്ലാം ദ്രവിച്ച അവസ്ഥയിലാണെന്നും മേൽ അപാകതകൾ പരിഹരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ റിപ്പോർട്ട് ചെയ്യാനും സ്ഥാപനത്തിലെ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ തൃപ്തികരവും നിയമാനുസൃതവും ആണെന്നുള്ള രേഖ ഓഫീസിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഇതു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാതെയാണ് കമ്പനി അധികൃതർ മുന്നോട്ട് പോവുന്നത്.





