
തിരുവനന്തപുരം കോർപ്പറേഷനിൽ രാപ്പകൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ സംഘർഷം. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കൗൺസിലർമാരെ പൊലീസ് മർദിച്ചെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. അറസ്റ്റ് ചെയ്ത കൗൺസിലർമാരെ പൊലീസ് വിട്ടയച്ചു. കോർപ്പറേഷനിൽ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കൗൺസിലർമാരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സിപിഐഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ആരോപിച്ച ബിജെപി ഇന്ന് മുതൽ സമരം ശക്തമാക്കുമെന്ന് അറിയിച്ചു. അതേസമയം ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലും പ്രതിഷേധം തുടരാനാണ് ബിജെപി തീരുമാനം. അനിലിനെതിരെ നിയമപരമായി മുന്നോട്ട് പോകാനും തീരുമാനമുണ്ട്. കൗൺസിലർമാരെ സസ്പെൻഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിത കൗൺസിലർമാർക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ ഇടത് കൗൺസിലർ ഡി ആർ അനിലിനെതിരെ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
യോഗം നടത്താന്‍ അനുവദിക്കാത്ത സാഹചര്യം വന്നത് കൊണ്ടാണ് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ ഒപ്പിട്ട് പോകുന്നത് ശരിയായ പ്രവണതയല്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി ആര് അനിലിന്റെ പരാമര്‍ശത്തില്‍ സത്യാവസ്ഥ അറിയട്ടെയെന്നും നിയമപരമായി നേരിടട്ടെയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.





