
അഹമ്മദാബാദ്: അമിത വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്കേറ്റു. അഹമ്മദാബാദ് സ്വദേശികളായ അമൻ മെഹബൂബ് ഭായ്, ചിരാഗ് കുമാർ കെ. പട്ടേൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിലാണ്. അഹമ്മദാബാദിൽനിന്ന് 100 കിലോമീറ്റർ അകലുള്ള ഗുജറാത്തിലെ അദാസിലെ ദേശീയപാത 48-ൽ ആയിരുന്നു സംഭവം.
അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് മാരുതി സുസുക്കി ബ്രെസ കാറിൽ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. 22-നും 27-നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.അപകടം ഉണ്ടാവുന്നതിന് തൊട്ടു മുൻപ് ഇവർ ഇസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ലൈവ് സ്ട്രീമിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ ദൃശ്യങ്ങൾ തത്സമയം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാനായിരുന്നു ഇവരുടെ പദ്ധതി. 160 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാർ മറ്റു വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയായിരുന്നു അപകടം. കാർ മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പറയുന്നത്. കാറോടിച്ച ഷഹബാസ് പത്താൻ എന്ന മുസ്തഫക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.





