
കൊച്ചി: യുവതിയിൽനിന്ന് 27 ലക്ഷം രൂപ തട്ടിയെന്ന കേസിൽ സിനിമ നിർമാതാവ് പിടിയിൽ. മലപ്പുറം കീഴുപ്പറമ്പ് മണ്ണിൽതൊടി വീട്ടിൽ എം.കെ. ഷക്കീറാണ് (46) അറസ്റ്റിലായത്. സിനിമ നിർമാതാവായ പ്രതി തൃക്കാക്കര സ്വദേശിയായ യുവതിയെ നായികയായി തീരുമാനിച്ച സിനിമയിൽ തുക കുറവുമൂലം ഷൂട്ടിങ് മുടങ്ങുമെന്ന് ധരിപ്പിച്ച് തിരിച്ച് കൊടുക്കാമെന്ന ഉറപ്പിൽ 27 ലഷം രൂപ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ലൈംഗികച്ചുവയുള്ള മെസേജുകൾ അയച്ച് മോശമായി പെരുമാറിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഇയാളെ പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെ ഇയാൾ കോഴിക്കോട് ടൗണിൽ ഉള്ളതായി വിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്ടെത്തി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.





