പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകും; കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി

കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപികുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രതിസന്ധിക്കിടെ നടന്ന പണിമുടക്കിനെ ന്യായികരിക്കാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അധിക ബാധ്യത വരുന്ന നിർദേശം ചർച്ച ചെയ്യാൻ തൊഴിലാളി യൂണിയനുകൾ സാവകാശം തന്നില്ല. കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് ഗതാഗത മന്ത്രി വ്യകത്മാക്കി.
ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്. കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളിൽ പോലും കെഎസ്ആർടിസിയിൽ ശമ്പളം മുടക്കിയില്ല. സർക്കാരിനെ മുൾമുനയിൽ നിർത്തി ജനങ്ങളെ വലച്ചതിൽ യൂണിയനുകൾ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകൾ അർധ രാത്രി മുതൽ തുടങ്ങിയ പണിമുടക്ക് ജനത്തെ നന്നായി വലച്ചു. ഗ്രാമനഗര സർവ്വീസുകളും ദീർഘദൂര ബസുകളും മുടങ്ങി. ജോലിക്കു പോകാൻ പോലുമാകാതെ ജനം ബുദ്ധിമുട്ടി. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിൻറെ എംപ്ളോയീസ് സംഘും 24 മണിക്കൂർ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളെയും പണിമുടക്കും.
സമരത്തെ നേരിടാൻ ഡയസ്നോൺ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.





