Thrissur

”ആ മാല ഞാന്‍ എടുത്തോട്ടെയെന്ന് ചോദ്യം”, ഒടുവില്‍ വയോധികയുടെ മാല മോഷ്ടിച്ച് കടന്നു; അറസ്റ്റ്

Please complete the required fields.




കൊരട്ടി: ”ഈ മാല ഞാന്‍ എടുത്തോട്ടേ…” ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി. മേലൂരിലാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഇടവഴിയിലേക്ക് തിരിഞ്ഞ വയോധികയ്ക്ക് പിന്നാലെയെത്തിയാണ് ഇയാള്‍ മാല കവര്‍ന്നത്.

കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ വീട്ടില്‍ ജോഷി(41)യാണ് പോലീസ് പിടിയിലായത്. ഡിവൈ.എസ്.പി. ആര്‍. അശോകന്‍, കൊരട്ടി എസ്.എച്ച്.ഒ. എന്‍.എ. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. മുരിങ്ങൂരില്‍ വാഹനമെക്കാനിക്കായി ജോലി നോക്കുന്നയാളാണ് ജോഷി.

പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നത്. സമാനമായ കേസുകളിലെ മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയയാള്‍ സമീപത്തുള്ള ആരോ ആകുമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കൊടകരയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ മാല പണയംവെച്ച ഇയാള്‍ പിറ്റേദിവസംതന്നെ അത് എടുത്ത് മറ്റൊരു ജൂവലറിയില്‍ വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

എസ്.ഐ.മാരായ കെ. മുഹമ്മദ് ഷിഹാബ്, വി.ജി. സ്റ്റീഫന്‍, സി.പി. ഷിബു, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.

Related Articles

Back to top button