
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം കനക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്‌രിവാളിന്റെ വസതിയിലെത്തി. ഭഗവന്ത് മാൻ ഇന്ന് രാവിലെ തന്നെ ഡൽഹിയിലെത്തിയിരുന്നു. കെജ്‌രിവാൾ അറസ്റ്റിലായ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ച് അദ്ദേഹം എ.എ.പി നേതാക്കളുമായി ചർച്ച നടത്തി.
കെജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്‌രിവാൾ സുപ്രിംകോടതിയിൽ നൽകിയ ഹരജി അദ്ദേഹം പിൻവലിച്ചു. മദ്യനയം നടപ്പാക്കുന്നതിൽ കെജ്‌രിവാളിന് നിർണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോഴ കൈപ്പറ്റാൻ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കെജ്‌രിവാളാണെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.





