പൂർത്തിയാകാതെ ജലജീവൻ പദ്ധതി; പുന്നശ്ശേരി മുക്കാലുംപാറ, കോട്ടക്കുന്ന് മേഖലയിൽ ജലക്ഷാമം രൂക്ഷം

നരിക്കുനി ∙ തലങ്ങും വിലങ്ങുമായി നാട്ടിലാകെ പൈപ്പിട്ട കുഴികളാണെങ്കിലും ശുദ്ധജല വിതരണം എല്ലായിടത്തും അവതാളത്തിൽ. ജലജീവൻ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായി ശുദ്ധജലം ലഭിക്കാത്തത്. കാക്കൂർ പഞ്ചായത്തിലെ പുന്നശ്ശേരി മുക്കാലുംപാറ, കോട്ടക്കുന്ന് മേഖലയിൽ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇത്തവണ വേനൽ ശക്തമാകും മുൻപ് ജലജീവൻ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു ജനത്തിന്റെ പ്രതീക്ഷ. തനിച്ചു താമസിക്കുന്ന വയോധികയായ കോട്ടക്കുന്നുമ്മൽ ലക്ഷ്മി ഉൾപ്പെടെയുള്ളവർ കുടിവെള്ളം ശേഖരിക്കുന്നതിനായി വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
ഇക്കാര്യങ്ങൾ പലതവണ ജല അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. ഉയർന്ന പ്രദേശങ്ങളിലേക്ക് തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കുന്നതിനായി ബൂസ്റ്റർ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് പ്രവൃത്തി തുടങ്ങിയെങ്കിലും പൂർത്തിയായില്ല. ദേവദാസ് സ്മാരക റോഡിൽ നിർമിച്ച വലിയ കുഴി യാത്രക്കാർക്ക് ഭീഷണിയായി ഇപ്പോഴും തുടരുകയാണ്.1995ൽ തുടങ്ങിയ മുക്കാലുംപാറ ജലപദ്ധതി കാലക്രമത്തിൽ നശിച്ച് ഇല്ലാതായി. കിണറുകൾ നിർമിച്ചാലും ഈ മേഖലയിൽ വേനലിൽ വെള്ളം ലഭിക്കാറില്ല. ശുദ്ധജലത്തിനു കടുത്ത ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അടിന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.





