ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ച ശേഷം ഡീസൽ ഉപഭോഗം കുറഞ്ഞു ; മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഡീസൽ ഉപഭോഗം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. ഇല്ക്ട്രിക് ബസ് സംബന്ധിച്ച് മന്ത്രിയും സർക്കാറും ഭിന്നാഭിപ്രായം നിലനിൽക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻമന്ത്രി ആന്റണി രാജുവിന്റെ ഇലക്ട്രിക് ബസ് പരീക്ഷണം പരാജയമാണെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിക്കെതിരെ മുന്നണിയിൽ നിന്ന് എതിർപ്പുയർന്നു.
എന്നാൽ, ഇലക്ട്രിക് ബസ് ഡീസൽ ചെലവ് കുറച്ചെന്ന് മന്ത്രി സഭയിൽ സമ്മതിച്ചു. പ്രതിദിനം ഡീസൽ ചെലവ് 30 ലക്ഷം കുറയ്ക്കാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു . രാത്രി കാലങ്ങളിൽ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ രാത്രി ആളില്ലാതെ തിരിച്ചുവരുന്നത് ഒഴിവാക്കാൻ സ്റ്റേ സർവീസായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബസ് ജീവനക്കാർക്കുള്ള താമസ സൗകര്യം തദ്ദേശ സ്ഥാപനങ്ങളോ റസിഡന്റ്സ് അസോസിയേഷനുകളോ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഡീസൽ ബസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചോ, ഇ-ബസുകൾ ലാഭത്തിലാണോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായി ഉത്തരം നൽകിയിട്ടില്ല. മന്ത്രിയുടെ ഇലക്ട്രിക് ബസിനെ സംബന്ധിച്ചുള്ള അഭിപ്രായം വിവാദമായതിന് ശേഷം ഞാൻ ഇനി കണക്ക് പറയുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ.
എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്ട്രേഷൻ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.





