
കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. റമീസ്, അമൽ ബാബു, അനുവിന്ദ്, ജിതിൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാടായിപ്പാറയിൽ കല്യാശ്ശേരി മണ്ഡലം നവകേരള സദാസ് കഴിഞ്ഞ് തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ്. എരിപുരത്തെത്തിയപ്പോൾ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺ ജില്ലാ വൈസ് പ്രസിഡന്റിനെ ഉൾപ്പെടെ മർദ്ദിച്ചത്. വനിതാ നേതാവിനെ ഉൾപ്പെടെ കൂട്ടത്തോടെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവർത്തകറും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി. ഹെൽമറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചു. കരിങ്കൊടി കാണിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. അതേസമയം, സിപിഎം ആസൂത്രിത ആക്രമണം നടത്തിയെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചു.





