സംസ്ഥാനത്തെ പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; മാറ്റങ്ങള്‍ വരുത്താന്‍ ഇപ്പോള്‍ അവസരം

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസര്‍മാരുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബർ ഒന്‍പതാം തീയ്യതി വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. പുതുക്കിയ കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,68,54,195 വോട്ടർമാരാണുള്ളത്. 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,67,95,581 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 25,177 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്ക് മുൻകൂറായും, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരവുമുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അവസാന പട്ടിക 2024 ജനുവരി അഞ്ചിന് പുറത്തിറങ്ങും.





