
ചെറുതുരുത്തി: പാർക്കിൽ കളിച്ചുകൊണ്ടിരിക്കുന്ന മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായ് നിരീക്ഷണത്തിൽ ഇരിക്കെ ചത്തു. നായുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് അയച്ചതായി മുള്ളൂർക്കര വെറ്ററിനറി ഡോ. കാർത്തിക്ക് വി. കുട്ടൻ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് പിതാവ് രാജേഷിന്റെ ഒപ്പം മുള്ളൂർക്കര പഞ്ചായത്തിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന അൻവിദ് രാജിനെ തെരുവുനായ് തലയിലും മുഖത്തും വയറിലും മാന്തുകയും കടിക്കുകയായിരുന്നു.
കുട്ടി സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തെരുവുനായ് ചത്തത്. ഒരാഴ്ച മുമ്പ് മുള്ളൂർക്കര പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തിയിരുന്നു.
ഇപ്പോഴും പഞ്ചായത്ത് കോമ്പൗണ്ടിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ അടിയന്തരമായി അധികൃതർ നടപടി എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മുഹിയുദ്ദീൻ ആവശ്യപ്പെട്ടു.





