
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ജൂണിലെ ശമ്പളത്തിന്റെ ആദ്യഗഡു ഇന്ന് വിതരണം ചെയ്തേക്കും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് വിവരം. സര്‍ക്കാര്‍ സഹായത്തിലെ മുന്മാസ കുടിശ്ശികയായ 60 കോടി രൂപയും ജൂണിലെ വിഹിതമായ 50 കോടി രൂപയും ചേര്‍ത്ത് 110 കോടി രൂപയാണ് കെ.എസ്.ആര്.ടി.സി ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം ഒരുവര്‍ഷത്തേക്ക് മാസം 50 കോടി രൂപ വീതം നല്കാന് ധനവകുപ്പ് സമ്മതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി 30 കോടി വീതമാണ് നല്‍കുന്നത്. ഇതോടെ കോര്‍പറേഷന്റെ സാമ്പത്തിക നില പൂര്‍ണമായും താളം തെറ്റി. കലക്ഷൻ വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടവ്, ഡീസല്‍, സ്പെയര്‍പാര്‍ട്സ് വാങ്ങല്‍ എന്നിവ മാത്രമാണ് നടക്കുന്നത്.
പെന്‍ഷനുവേണ്ടി 70 കോടി രൂപ ആവശ്യപ്പെട്ടതും സർക്കാർ അനുവദിച്ചിട്ടില്ല. ഇതോടെ ജൂണിലെ പെൻഷനും അനിശ്ചിതത്വത്തിലാണ്. ഫലത്തില്‍ രണ്ടുമാസത്തെ പെന്ഷന് കുടിശ്ശികയുണ്ട്. എല്ലാമാസവും പത്തിനുള്ളില്‍ പെന്ഷന് വിതരണം ചെയ്യണമെന്ന് ഹൈകോടതി വിധിയുണ്ട്.





