Thiruvananthapuram

ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

Please complete the required fields.




മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പൊലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചുമതല ഏറ്റതിന് പിന്നാലെ വി വേണുവിന്റെ പ്രതികരണം.

കേരളത്തിലേക്ക് മടങ്ങിവരാന്‍ ഉള്ള തീരുമാനം മികച്ചതായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം വൈജ്ഞാനിക സമൂഹമായി വളരാന്‍ ആഹ്വാനം ചെയ്തുവെന്നും വി പി ജോയി പറഞ്ഞു. അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ അഴിമതി രഹിതരായ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പല മേഖലകളിലും മികവിന്റെ സൂചികയില്‍ ഒന്നാമത് എത്താന്‍ സാധിച്ചത്. മുഖ്യമന്ത്രി നല്‍കുന്ന ശക്തമായ നേതൃത്വം ആണ് ഇത് സാധ്യമാക്കുന്നത്. വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എന്നെ ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും വിടവാങ്ങല്‍ ചടങ്ങില്‍ അനില്‍കാന്ത് പറഞ്ഞു.

അനില്‍കാന്ത് നല്ല വേഗതയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ച വ്യക്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ എപ്പോഴും തയ്യാറായിരുന്നു അദ്ദേഹം. വളരെ പ്രശംസാര്‍ഹമായ രീതിയിലാണ് പൊലീസ് മേധാവിസ്ഥാനത്ത് പ്രവര്‍ത്തിച്ചത്. ഒരു വിവാദത്തിലും പെടാതെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മികവാണ്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മികവ് കൈവരിക്കാന്‍ അദ്ദേഹത്തിന്റെ കാലയളവില്‍ പൊലീസിന് സാധിച്ചു. രാജ്യം ശ്രദ്ധിക്കുന്ന പൊലീസ് സേനയായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. കുറ്റാന്വേഷണ രംഗത്ത് മികവുള്ള ഉദ്യോഗസ്ഥനായിരുന്നു അനില്‍കാന്ത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button