
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദെരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 വിക്കറ്റ് ജയം. 134 വിജയ ലക്ഷ്യം പിൻതുടർന്നിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തുകയായിരുന്നു. ഡെവോൺ കോൺവെ തകർത്തടിച്ച മത്സരത്തിൽ പത്തൊൻപതാം ഓവറിൽ വാഷിംഗ്ടൺ സുന്ദറിന്റെ നാലാമത്തെ പന്ത് ബൗണ്ടറിയിലേക്ക് കടത്തിവിട്ട് മോയിൻ അലിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും നൽകിയ മികച്ച തുടക്കമാണ് ചെന്നൈക്ക് വിജയം അനായാസമാക്കിയത്. പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം നടത്തി മുന്നേറിയ ടീമിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് പതിനൊന്നാം ഓവറിലായിരുന്നു.
30 പന്തുകളിൽ നിന്ന് 35 റണ്ണുകൾ എടുത്ത ഋതുരാജ് ഗൈക്വാദ് കോൺവേക്ക് നൽകിയത് മികച്ച പിൻതുണ. തുടർന്ന് ഇറങ്ങിയ അജിൻക്യ രഹാനെക്കും (10 പന്തിൽ 9) അമ്പാട്ടി റായുഡുവിനും പക്ഷെ മായങ്ക് മാർകണ്ഡേയുടെ സ്പെല്ലുകൾക്ക് മുമ്പിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. മികച്ച തുടക്കമായിരുന്നു ഹൈദരാബാദിന് ലഭിച്ചത്. ആദ്യ നാലോവറിൽ 35 റൺസ് എടുത്ത ടീമിന് തൊട്ടടുത്ത ഓവറിൽ ഓപണർ ഹാരി ബ്രൂക്കിനെ നഷ്ടപ്പെട്ടു. അവിടെ നിന്ന് മത്സരം ഹൈദരാബാദിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു തുടങ്ങി. അഭിഷേക് ശർമയ്ക്ക് കൂട്ടായി തൃപതിയെത്തിയപ്പോൾ (21 പന്തിൽ 21 റൺസ്) ഇന്നിങ്സിന് വേഗം ഉണ്ടാകുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജഡേജ ഇരു വിക്കറ്റുകളും എടുത്തത് സൺ റൈസേഴ്സിന് തിരിച്ചടിയായി. പുറകേയെത്തിയ ക്യാപ്റ്റൻ മാക്രം (12 പന്തിൽ 12) തീക്ഷ്ണയുടെ പന്തിലും മായങ്ക് അഗർവാൾ (4 പന്തിൽ 2) ജഡേജയുടെയും പന്തിൽ പുറത്തായി. പുറകെയെത്തിയ ക്ളാസനും ജൻസനുമാണ് ഹൈദരബാദ് ഇന്നിംഗ്സ് നൂറു കടത്തിയത്.





