
സംസ്ഥാനത്ത് ഉയർന്ന താപനില തുടരാനാണ് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. സൂര്യാഘാത സാധ്യത നിലനിൽക്കുന്നുണ്ടെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
തണ്ണീർ പന്തലുകൾ നിലനിർത്തുകയും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും പുറപെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കുകയും വേണം. വരൾച്ച നിർണയിക്കേണ്ടതും, പ്രഖ്യാപിക്കേണ്ടതും കേന്ദ്ര കാലാവസ്ഥ വകുപ്പാണ്. കേരളത്തിൽ ഇതുവരെ വരൾച്ച ഇല്ല.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ദുരന്തനിവാരണ വകുപ്പും തദ്ദേശ വകുപ്പും വളരെ നേരത്തെ കൈ ക്കൊണ്ടിട്ടുണ്ട്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതണം.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ ജോലി സമയം ക്രമീകരിക്കണം. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.





