
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിലായി. പൂജപുര സ്വദേശി എബ്രഹാം (18)ആണ് ആർപിഎഫിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം എബ്രഹാം വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായത്. ഇയാൾ മയക്കുമരുന്നിന് അടിമയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മോഷണശ്രമമല്ലെന്നും പൊലീസ് കരുതുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. വാഹനത്തിൽ നിന്ന് ഇയാൾ ഒന്നും കൊണ്ടുപോയിട്ടില്ല. എന്നാൽ ചില വാഹനങ്ങളിൽ നിന്ന് പാസ്പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസുകളും ശേഖരിച്ച് ഇയാൾ നശിപ്പിച്ച് കളഞ്ഞതായി സമീപത്തു നടത്തിയ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളാണ് തകർത്തത്. പത്തൊൻപത് വാഹനങ്ങളുടെ ചില്ലുകൾ ഇത്തരത്തിൽ തകർത്തതായി കണ്ടെത്തിയിരുന്നു.





