
താമരശ്ശേരി: താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ 42,73,86,413 രൂപ വരവും 40,58,48,070 രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തികവർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. പദ്ധതി നിർവഹണത്തിനുശേഷം 2,15,38,343 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന അന്തിമബജറ്റാണ് വൈസ് പ്രസിഡന്റ് എം.കെ സൗദാ ബീവി അവതരിപ്പിച്ചത്. ഭവനനിർമാണത്തിനായി രണ്ടുകോടി രൂപയും ഹഡ്‌കോയിൽനിന്നുള്ള ഭവനനിർമാണവായ്പയ്ക്കായി മൂന്നുകോടിയും ഭവന പുനരുദ്ധാരണത്തിനായി 38 ലക്ഷവും ബജറ്റിൽ വകയിരുത്തി. സാമൂഹികസുരക്ഷാ പദ്ധതികൾക്ക് പരിഗണന നൽകിയ ബജറ്റിൽ പെൻഷൻ അനുബന്ധ ആനുകൂല്യവിതരണത്തിനായി എട്ടുകോടി രൂപയാണ് നീക്കിവെച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് 2.40 കോടി രൂപയും വകയിരുത്തി.
പശ്ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നൽകുന്ന ബജറ്റിൽ പൊതുറോഡുകൾകായി 2.06 കോടി രൂപ നീക്കിവെച്ചു. റോഡിതര ആസ്തികളുടെ അറ്റകുറ്റപ്പണിക്ക് 1.75 കോടിയും പഞ്ചായത്ത് ഓഫീസ് നവീകരണത്തിനും വിപുലികരണത്തിനുമായി ഒരുകോടി രൂപയും ഭരണച്ചെലവുകൾക്കായി 2.50 കോടിയും നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി 58.75 ലക്ഷം രൂപയും മാലിന്യ നിർമാർജനത്തിനായി 39.75 ലക്ഷവും ആരോഗ്യ മേഖലയ്ക്കായി എൺപത് ലക്ഷം രൂപയും വനിതാ/ശിശുക്ഷേമ പദ്ധതികൾക്കായി 1.54 കോടിയും കാർഷിക പദ്ധതികൾക്കായി 34.8 ലക്ഷവും മൃഗസംരക്ഷണത്തിന് 46.95 ലക്ഷവും വൈദ്യുതീകരണത്തിനായി 48 ലക്ഷവും ബജറ്റിൽ വകയിരുത്തി. ശ്മശാനത്തിനായി 25 ലക്ഷവും വിദ്യാഭ്യാസ പദ്ധതികൾക്കായി 32 ലക്ഷം രൂപ നീക്കിവെച്ച ബജറ്റിൽ സ്പോർട്‌സ്, യുവജനക്ഷേമം, കലാ-കായികം എന്നിവയ്ക്കായി ഒമ്പതുലക്ഷം രൂപയാണ് വകയിരുത്തിയത്. വയോജന, പട്ടികജാതി-വർഗ ക്ഷേമപദ്ധതികൾക്കും ബജറ്റിൽ പരിഗണനയുണ്ട്.





