
ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം സമ്മാനിച്ചു. ഓസ്‌ട്രേലിയ കുറിച്ച 115 റൺസ് വിജയ ലക്ഷ്യം 26.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്കോർ: ആസ്ട്രേലിയ -263, 113. ഇന്ത്യ -262, 4/118. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
പേരുകേട്ട ഓസ്‌ട്രേലിയൻ ബാറ്റർമാരെ സ്പിന്നർമാരായ രവീന്ദ്ര ജദേജയും ആർ അശ്വിനും വീഴ്ത്തിയതോടെ 113 റൺസിന് അവരുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 12.1 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി. ആർ അശ്വിൻ മൂന്നു വിക്കറ്റ് നേടി. ഇരുവരെയും കൂടാതെ മുഹമ്മദ് ഷമി മാത്രമാണ് ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞത്. രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് നേടിയ ജഡേജയാണ് മത്സരത്തിലെ താരം.





