കസ്റ്റംസ് റോഡിനുസമീപം ഓവുചാലിനുള്ളിലെ കുടിവെള്ള പൈപ്പ്ലൈൻ ചാലിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി

വടകര : കസ്റ്റംസ് റോഡിനുസമീപം ഓവുചാലിനുള്ളിലെ കുടിവെള്ള പൈപ്പ്ലൈൻ ചാലിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. നഗരസഭ ശുചീകരണവിഭാഗം തൊഴിലാളികൾ ഓവുചാൽ ശുചീകരിക്കാൻ ഇറങ്ങിയപ്പോഴാണ് കുടിവെള്ളപ്പൈപ്പ് തട്ടി മരത്തടികളും മറ്റു മാലിന്യവും കെട്ടിക്കിടക്കുന്നത് കണ്ടത്. ഇത് ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ മഴക്കാലത്ത് കസ്റ്റംസ് റോഡിലും പരിസരങ്ങളിലും പെട്ടെന്ന് വെള്ളം ഉയരും.
കുടിവെള്ളത്തിന്റെ പൈപ്പ്ലൈൻ മാറ്റാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് പ്രവർത്തകർ ജലഅതോറിറ്റിക്ക് നിവേദനം നൽകി. തുടർന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ചു. വടകരയിൽനിന്നുള്ള മഴവെള്ളവും അഴുക്കുജലവും ചോളംവയൽ തോടുവഴി ഒഴുകിയെത്തുന്ന ഓവുചാലാണിത്. മലിനജലമാണ് ഇപ്പോൾ ഇതുവഴി ഒഴുകുന്നത്. ഇതിന്റെ ഒരുഭാഗത്ത് കുടിവെള്ള പൈപ്പ് ലൈനും പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ ഇതേക്കുറിച്ച് ആശങ്കവേണ്ടെന്ന് ജലഅതോറിറ്റി വ്യക്തമാക്കി. പ്രധാനടൗണുകളിലൊക്കെ ഈ രീതിയിൽ കുടിവെള്ളപൈപ്പ്ലൈൻ പോകുന്നുണ്ട്. ഒഴുക്ക് തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ കസ്റ്റംസ് റോഡിലെ പൈപ്പ് പുറത്തേക്ക് മാറ്റുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.





