
കോഴിക്കോട് : ബീച്ചിൽ കൂടുതൽ സൗകര്യങ്ങളുള്ള ഉന്തുവണ്ടികളും കച്ചവടത്തിനായി പ്രത്യേക മേഖലയും ഒരുങ്ങും. ഇതിനായുള്ള വിശദപദ്ധതിരേഖ മേയർ ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽചേർന്ന കോർപ്പറേഷൻ കൗൺസിൽയോഗം അംഗീകരിച്ചു.
ബീച്ചിൽ 92 ഉന്തുവണ്ടിക്കച്ചവടക്കാരാണുള്ളത്. ഇതിൽ 13 എണ്ണമൊഴിച്ചുള്ളവ ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്നവയാണ്. ഉന്തുവണ്ടിയുടെ ഉള്ളിൽനിന്ന് കച്ചവടം നടത്താൻ പറ്റുന്നരീതിയിലുള്ള വാഹനമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വൈദ്യുതി, വെള്ളം, പാചകം ചെയ്യാനും സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സൗകര്യം എന്നിവയുണ്ടാകും. നടപ്പാതയോട് ചേർന്നാണ് സൗകര്യമൊരുക്കുക.
മലിനജലം സംസ്കരണപ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും പുറത്തേക്ക് വിടുക. മാലിന്യം വെവ്വേറെ തരംതിരിച്ച് വെക്കാനുള്ള സംവിധാനം ഒരുക്കും. വണ്ടികൾ തമ്മിൽ നിശ്ചിത അകലമുണ്ടാകും. ഒരു വണ്ടിക്ക് 1,38,465 രൂപയാണ് കണക്കാക്കുന്നത്. ഇതിനായി കച്ചവടക്കാർക്ക് കേരള ബാങ്ക് ലോൺ അനുവദിക്കും. വണ്ടികൾ വെക്കുന്നതിനുള്ള സ്ഥലസൗകര്യം ഒരുക്കുന്നതിന് 4,08,94,660 രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡി-എർത്ത് ആണ് വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്. ദേശീയനഗര ഉപജീവനദൗത്യം വഴിയാണ് ഫണ്ട് കണ്ടെത്തുകയെന്ന് ക്ഷേമകാര്യസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. പദ്ധതിരേഖ സർക്കാരിലേക്ക് അയക്കുന്നതിനുമുമ്പ് തുറമുഖവകുപ്പിന്റെ അനുമതിയും വാങ്ങും. ഉന്തുവണ്ടികൾക്ക് ബ്രാൻഡിങും നൽകും.





