
കോഴിക്കോട്: അജ്ഞാതനായ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ലോറി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒരുമണിക്ക് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജ്ഞാതന് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 35-നും 40-നും മധ്യേ പ്രായമുണ്ട്. തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ലോറിയോടിച്ചത് കാസർകോട് സ്വദേശിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. എലത്തൂർമുതൽ രാമനാട്ടുകര വരെയുള്ള വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്.
മംഗലാപുരത്തുനിന്ന് പാമോയിലുമായി കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു ലോറി. ഇൻസ്പെക്ടർ പി. അനിൽകുമാർ, എസ്.ഐ.മാരായ കെ. മുരളീധരൻ, സുഭാഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. രമേഷ്, സി.പി. രമേശ്, ടി. രതീഷ്, കെ.ടി. രജീഷ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്





