
ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം. പ്രതിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല. ലൈലയ്ക്ക് കൊലപാതകത്തിൽ സജീവ പങ്കാളിത്തം ഉണ്ട്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചിരുന്നു.
എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ സെപ്തംബറിലും ജൂണിലുമായിരുന്നു തൃശൂർ, എറണാകുളം സ്വദേശികളായ റോസ്ലിയെയും പദ്മയെയും കൊല ചെയ്തത്.
ഇലന്തൂർ നരബലിക്കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ പതിമൂന്നിനാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണസംഘം പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയായിരുന്നു തെളിവെടുപ്പ്. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു.
കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. സെപ്തംബർ 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.





