
നാദാപുരം: അരൂരിൽ പട്ടാപ്പകൽ റോഡിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ യാത്രക്കാരനെ അക്രമിച്ചു. അരൂർ നടക്ക് മീത്തലിലാണ് കാട്ടുപന്നിക്കൂട്ടം റോഡിലിറങ്ങിയത്. സ്കൂട്ടർ യാത്രികനായ അരൂർ സ്വദേശി വില്ലം കണ്ടി സത്യനാണ് പന്നിക്കൂട്ടങ്ങളുടെ മുന്നിൽ പെട്ടത്. ഇയാൾ സ്കൂട്ടർ നടുറോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് പന്നിക്കൂട്ടം അക്രമിച്ചത്. സ്കൂട്ടർ കുത്തി തകർത്ത് കേട് പാടുകൾ വരുത്തിയ ശേഷമാണ് പന്നിക്കൂട്ടം ഓടി മറഞ്ഞു. അരൂർ മേഖലയിൽ അടുത്ത കാലത്തായി കാട്ടുപന്നികളുടെ അക്രമം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലെ കാർഷിക വിളകൾ പന്നി കൃഷി നശിപ്പിച്ചിട്ടുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പഞ്ചായത്തും വനം വകുപ്പ് അധികൃതരും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം





