Thrissur

മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Please complete the required fields.




തൃശൂര്‍ : മദ്യത്തിൽ മയക്കുമരുന്ന് നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാറിനെയാണ് തൃശ്ശൂർ ടൗൺ പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനുമായാണ് പണം തട്ടിയെടുത്തതെന്ന് മൊഴി നൽകി.

5 കൊല്ലമായി തൃശൂര്‍ നഗരത്തില്‍ ഓട്ടോ ഓടിക്കുന്നയാളാണ് നിഷാദ് ജബ്ബാര്‍. പണ്ടൊരിക്കൽ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഡോക്ടര്‍ വീട്ടില്‍ പോകുന്നതിനായി നിഷാദിന്‍റെ ഓട്ടോയില്‍ കയറി. ഈ യാത്രയിൽ ഡോക്ടറുമായി നിഷാദ് അടുത്ത പരിചയം സ്ഥാപിച്ചു.

തനിക്ക് കാർ ഓടിക്കാൻ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും നിഷാദ് പറഞ്ഞു. ഇതിന് ശേഷം ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിക്കാറുമുണ്ടായിരുന്നു. യാത്രക്കിടെ ഭക്ഷണം വാങ്ങുന്നതിനും പണമെടുക്കുന്നതിനും എ ടി എം കാര്‍ഡും പിന്‍ നമ്പറും ഡോക്ടര്‍ നിഷാദിന് നല്‍കിയിരുന്നു.

ഡോക്ടറുടെ ഫോണ്‍ ലോക്ക് അഴിക്കുന്നത് എങ്ങനെയെന്നും പ്രതി മനസ്സിലാക്കി. കഴിഞ്ഞ ദിവസം പറശ്ശിനി കടവിലേക്കുള്ള യാത്രയ്ക്കിടെ പ്രതി ഡോക്ടർക്ക് മദ്യത്തിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടര്‍ന്ന് ഡോക്ടറുടെ ഫോൺ കൈക്കലാക്കി ഇന്റർനെറ്റ് ബാങ്കിങ്ങ് വഴി 18 ലക്ഷം രൂപ രണ്ട് തവണയായി നിഷാദ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

തൊണ്ണൂറായിരം രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുകയും ചെയ്തു. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച മെസേജ് വന്നതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത പണം ആഢംബര ജീവിതത്തിനും, ഓൺലൈൻ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് മൊഴി.

Related Articles

Leave a Reply

Back to top button