
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികനെ അറസ്റ്റ് ചെയ്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് പത്തനംതിട്ടയിലെ ബന്ധു വീട്ടിൽ നിന്നും പിടികൂടിയത്. ഡോക്ടറെ കയ്യേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെയും പൊലീസിനെയും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തു. ആശുപത്രി ജീവനക്കാരുടെ പരാതിയിൽ സംഭവസ്ഥലത്തെത്തിയ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെയും അസഭ്യം പറഞ്ഞു.
പൊലീസ് കേസെടുത്തതിന് പിന്നാലെ വിമൽ ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പത്തനംതിട്ട ജില്ലയിലെ താഴം എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് പാങ്ങോട് പൊലീസും ഷാഡോ ടീമും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആസാമിലെ തേജ്പൂരിൽ ആർമിയിലെ സിഗ്നൽ വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.





