Kerala

സ്പിരിറ്റ് വില വർധിച്ചു; സ്വകാര്യ ഡിസ്റ്റിലറികളിലെ മദ്യനിർമ്മാണം പ്രതിസന്ധിയിൽ, ജനപ്രിയ മദ്യബ്രാന്റുകളുടെ നിർമ്മാണത്തെയും ബാധിക്കും

Please complete the required fields.




സ്പിരിറ്റ് വില വർധിച്ചതോടെ കേരളത്തിലെ സ്വകാര്യ ഡിസ്റ്റിലറികളിലെ മദ്യനിർമ്മാണത്തിൽ പ്രതിസന്ധി. മൂന്നുമാസംമുമ്പ് 64 രൂപയായിരുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില ലിറ്ററിന് 74 രൂപയായാണ് വർധിച്ചത്. ഇതുമൂലമാണ് സ്വകാര്യ ഡിസ്റ്റിലറികളിലെ മദ്യനിർമ്മാണം പ്രതിസന്ധിയിലായത്. മദ്യത്തിലെ പ്രധാന ചേരുവയാണ് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ.

സ്പിരിറ്റ് വില വർധിച്ചത് ജവാൻ ഉൾപ്പടെയുള്ള വിലക്കുറഞ്ഞ ജനപ്രിയ മദ്യബ്രാന്റുകളുടെ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കും. ബിവറേജസ് കോർപ്പറേഷന്റെ സംഭരണശാലകളിൽ നിലവിലുള്ളത് ഏകദേശം ആറുലക്ഷം കെയ്സ് മദ്യമാണ്. ഇത് പരിമിതമായ സ്റ്റോക്കാണ്. പ്രതിസന്ധി മറികടക്കാനായി സംസ്ഥാനത്തിന് പുറമേനിന്നും മദ്യമെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് പ്രതിമാസം 20 ലക്ഷം കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽക്കുന്നുണ്ട്. ലഭ്യമാകുന്ന വിവരം അനുസരിച്ച് 70,000 കെയ്സാണ് ശരാശരി ദിവസ ഉപഭോഗം. ഗതാഗതച്ചെലവ് കുറയ്ക്കാൻ പല പ്രധാന ബ്രാൻഡുകളും കേരളത്തിലെ ഉപഭോഗത്തിനാവശ്യമായ മദ്യം ഇവിടത്തെ ഡിസ്റ്റിലറികളിലാണ് ഉത്പാദിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതർ. മദ്യദൗർലഭ്യം രൂക്ഷമായാൽ വ്യാജമദ്യവിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പിരിറ്റ് വില ഉയർന്നതോടെ പ്ലാസ്റ്റിക് കുപ്പികളുടെ നിലവാരം കുറച്ച് നഷ്ടം നികത്താനുള്ള ശ്രമവും കമ്പനികൾ നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button