
കൊടുവള്ളി : ആയുധങ്ങളുമായി രാത്രി വീട്ടിൽക്കയറി യുവാവിനെ ആക്രമിച്ചു. സംഭവത്തിൽ എളേറ്റിൽ പുളിക്കിപ്പൊയിൽ ഷൗക്കത്തലി (35), എളേറ്റിൽ കോട്ടോപ്പാറ ഹനീഫ (47), പുളിക്കിപ്പൊയിൽ ഷറഫുദ്ദീൻ (43), പന്നിക്കോട്ടൂർ നാരായണകുന്നുമ്മൽ സക്കരിയ (39) എന്നിവരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് എളേറ്റിൽ വട്ടോളി പുതിയേടത്തുകുന്നുമ്മൽ ചന്ദ്രന്റെ വീട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരുസംഘം അക്രമം നടത്തിയത്. അക്രമത്തിൽ ചന്ദ്രന്റെ മകൻ പുതിയേടത്ത് കുന്നുമ്മൽ അനീഷ് ചന്ദ്രന് (35) പരിക്കേറ്റു. അനീഷ് ചന്ദ്രന്റെ ഇടതുകൈയും കാലും തല്ലിയൊടിച്ചു. തലയ്ക്കും പരിക്കേറ്റു.
അയൽവാസികളാണ് അനീഷിനെ രക്ഷപ്പെടുത്തിയത്. അനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷൗക്കത്തലിയുടെ കെട്ടിടത്തിൽ അനീഷ് ചന്ദ്രന്റെ സഹോദരൻ അജീഷ് ചന്ദ്രൻ തുണിക്കട നടത്തിയിരുന്നതായും കട ഒഴിഞ്ഞു കൊടുത്തശേഷം അജീഷ് ചന്ദ്രനും ഷൗക്കത്തലിയും തമ്മിൽ ഫോണിലൂടെ ഉണ്ടായ സംസാരമാണ് അക്രമസംഭവത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. അജീഷ് ചന്ദ്രനെ ലക്ഷ്യം വെച്ചാണ് അക്രമികൾ വീട്ടിലെത്തിയതെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു





