പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്; പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ തുടർനടപടികളുമായി എൻഐഎ. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധന. അതേസമയം ഹർത്താലിനിടെ കൊല്ലത്ത് പോലീസിനെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് പിടികൂടി. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്.
പിടിയിലായ നേതാക്കളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഫോൺകോൾ രേഖകൾ, വാട്‌സപ്പ് ചാറ്റുകൾ തുടങ്ങിയവ വീണ്ടെടുക്കാൻ ശ്രമം. തിരുവനന്തപുരം സി-ഡാക്കിലാണ് പരിശോധന നടത്തുന്നത്. ഇതിനിടെ നേതാക്കളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. വിദേശ ഫണ്ടിംഗ്, ഭീകരവാദ റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങളിലാണ് ചോദ്യം ചെയ്യൽ. നടപടികളോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് എൻഐഎ വ്യക്തമാക്കുന്നു.
അതേസമയം ഹർത്താലിനിടെ കൊല്ലം ഇരവിപുരത്ത് പൊലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂട്ടിക്കട സ്വദേശി ഷംനാദ് പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.





