സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.
സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്നും രാജ്യത്തിൻ്റെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിൻ്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ദേശീയപാതക ഉയർത്തി. പതാകയിൽ കയർ കുടുങ്ങിയ കാരണം ഉയർത്തിയ പതാക ഇവിടെ തിരിച്ചറക്കേണ്ടി വന്നു. മന്ത്രി സല്യൂട്ട് ചെയുന്നതിനിടെയാണ് പതാക തിരിച്ചിറക്കി വീണ്ടും ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിൻ്റെ സമാധാനം തല്ലികെടുത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലും സ്വാതന്ത്രദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി. 75 വർഷത്തെ അനുഭവത്തിൽ നിന്ന് രാജ്യം പുതിയ കുതിപ്പിനുള്ള ഊർജ്ജം സംഭരിക്കണം എന്ന് മന്ത്രി സ്വാതന്ത്രദിന സന്ദേശത്തിൽ പറഞ്ഞു. നിരവധി പോരാട്ടങ്ങളുടെ ഉൽപ്പന്നമാണ് സ്വാതന്ത്രമെന്നും രാജ്യത്തിന് ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല കളക്ടർ ഡോ. രേണു രാജും പങ്കെടുത്തു





