രാജ്യത്തിന്റെ അഭിമാനം, പി ടി ഉഷ സുപ്രധാന ചുമതയേറ്റെടുക്കാന്‍ ദില്ലിയില്‍; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച

ദില്ലി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കാനായി മലയാളി അത്ലറ്റ് പി ടി ഉഷ ദില്ലിയിലെത്തി. രാജ്യതലസ്ഥാനത്തെത്തിയ പി ടി ഉഷ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ ചടങ്ങിനായി ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ആസ്ഥാനത്തെത്തിയാണ് നദ്ദയെ കണ്ടത്. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് നിന്ന് പി ടി ഉഷയെ രാജ്യസഭാംഗമാക്കുന്നത്.
ഇന്നലെ ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി ടി ഉഷയെ ബിജെപി എംപി മനോജ് തിവാരിയടക്കമുള്ളവരെത്തിയാണ് സ്വീകരിച്ചത്. പി ടി ഉഷയെ കൂടാതെ സംഗീത സംവിധായകന് ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന് വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
കേരളത്തിന്റെ പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയുടെ രാജ്യസഭാംഗത്വം കേരളത്തിലെ കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഉണ്ടായിരുന്നുള്ളു, പയ്യോളി എക്സ്പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പി ടി ഉഷയുടേത്. സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്റെ കണ്ണീരായിരുന്നു.
പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ ദേശീയ സ്കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.
അതേസമയം, രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ പി ടി ഉഷക്ക് നേരെ സിപിഎം നേതാവ് എളമരം കരീം ഒളിയമ്പെയ്തിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.
എന്നാല്‍, ഇന്ത്യക്കാര്‍ക്കെല്ലാം പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. കായികലോകത്ത് ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉഷയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.





