എ.കെ.ജി.സെൻറർ ആക്രമണ കേസ്:തലസ്ഥാനത്ത് ഡിയോ സ്കൂട്ടറുള്ളവരുടെ വിവരങ്ങള്‍ എടുക്കാന്‍ പൊലീസ്

തിരുവനന്തപുരം: എ.കെ.ജി.സെൻറർ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണ സംഘം വിപുലപ്പെടുത്തി. ഡിയോ സ്കൂട്ടർ കേന്ദ്രീകരിച്ചും സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്ഥാനത്ത് ഡിയോ സ്കൂട്ടറുള്ളവരുടെ മുഴുവൻ വിവരങ്ങളും പൊലീസ് ശേഖരിച്ചു.
ഇൻസ്പെക്ടർമാരും, എസ്ഐമാരും ഉള്‍പ്പെടുന്ന 15 അംഗം സംഘത്തെ സ്കൂട്ടർ ഉടമകളെ കണ്ടെത്താൻ വേണ്ടി മാത്രമായി നിയോഗിച്ചിരിക്കുകയാണ്. സി-ഡാക്കിലെ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്കൂട്ടറാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് വാഹന കേന്ദ്രീകരിച്ചുള്ള അന്വേഷണം. അക്രമം നടന്ന ഒരാഴ്ച പിന്നിട്ടും ഇതേവരെ വ്യക്തമായ സൂചനയില്ലാതെ കുഴയുകയാണ് പൊലീസ്.
പൊലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം കഴിഞ്ഞദിവസം സി.ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
എകെജി സെൻ്ററിലേക്ക് സ്കൂട്ടറില്‍ എത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് 11 ദിവസം കഴിഞ്ഞു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാൻ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ സിഡിറ്റിൻ്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
സിപിഎം നേതാക്കൾ ആരോപിച്ചപോലെ സ്ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ പി ജയരാജനടക്കമുള്ള നേതാക്കൾ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.
ജൂൺ മുപ്പതിന് രാത്രി 11.45-ഓട് കൂടിയാണ് മോട്ടോർ ബൈക്കിൽ തനിച്ചെത്തിയ ആൾ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകൾ ഉയർത്തി കാണാമറയത്ത് തുടരുന്നു. സിഡാക്കിൻ്റെ ദൃശ്യ പരിശോധനാ ഫലത്തിൽ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ.





