
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും അവർ വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നല്കിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ മൂവായിരം കടന്നിരുന്നു. എറണാകുളം ജില്ലയിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇവിടെ ആയിരം പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം ജില്ലകളിലും കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഫെബ്രുവരി 26ന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി കൊവിഡ് കേസുകൾ വീണ്ടും മൂവായിരത്തിന് മുകളിലെത്തിയത്. കൊവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും.





