സ്വർണ്ണക്കടത്ത് കേസ്; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സ്വപ്ന കാര്യങ്ങൾ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. എന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. കേസിൽ ബിജെപിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സിപിഎമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണെന്നും പി കെ ഫിറോസ് വിമര്‍ശിച്ചു. സ്വർണ്ണക്കടത്ത് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട പി കെ ഫിറോസ്, വിഷയത്തില്‍ ലീഗ് വലിയ പ്രക്ഷോഭങ്ങൾ നടത്തുമെന്നും പറഞ്ഞു.
സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല. സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം. ഇക്കാര്യം നിയമ വിദഗ്ദരുമായി ആലോചിക്കുമെന്നും യൂത്ത് ലീഗ് കേസിൽ കക്ഷിചേരുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.





