
ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. ടീമിലെ മറ്റൊരു വിദേശ താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് വൈകുന്നേരം നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് ഒരു കൊവിഡ് കേസ് കൂടി ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹി ക്യാമ്പിലെ കൊവിഡ് കേസുകൾ ആറായി ഉയർന്നു. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനു മുന്നോടിയായി ഒരു തവണ കൂടി താരങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും.
ഡൽഹി ക്യാമ്പിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാർഷ് ഒഴികെ ബാക്കി 4 പേരും സപ്പോർട്ട് സ്റ്റാഫിലുള്ള ആളുകളായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മാർഷ് ഒഴികെ മറ്റ് താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവാണ്. നാളെ രാവിലെ ഒരു തവണ കൂടി താരങ്ങൾക്ക് കൊവിഡ് പരിശോധന നടത്തും.
കൊവിഡ് പോസിറ്റീവായ മിച്ചൽ മാർഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താരത്തിന് നേരിയ പനിയുണ്ട്. ഈ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിനാണ് ഡൽഹി ക്യാമ്പിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 16ന് മസാജ് തെറാപിസ്റ്റ് ചേതൻ കുമാർ പോസിറ്റീവായി. ഇന്നലെ നടത്തിയ പരിശോധനയിൽ മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത് സാൽവി, സോഷ്യം മീഡിയ കണ്ടൻ്റ് ടീം മാനേജർ ആകാശ് മാനെ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.





