
ഐപിഎലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കഷ്ടകാലം തുടരുന്നു. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ റൺസിനു പരാജയപ്പെട്ടു. ഇതോടെ സീസണിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ചെന്നൈ പരാജയം നേരിട്ടത്. സീസണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ അവർക്കു സാധിച്ചിട്ടില്ല. ഇന്ന് പഞ്ചാബിനെതിരെ 54 റൺസിൻ്റെ കനത്ത പരാജയമാണ് ചെന്നൈ നേരിട്ടത്. പഞ്ചാബ് മുന്നോട്ടുവച്ച 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ 18 ഓവറിൽ 126 റൺസിന് ഓൾഔട്ടായി. 57 റൺസെടുത്ത ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 3 വിക്കറ്റ് വീഴ്ത്തി.
ബാറ്റിംഗ് തകർച്ച നേരിട്ട ചെന്നൈക്ക് ഒരിക്കൽ പോലും പഞ്ചാബിനു വെല്ലുവിളിയാവാൻ സാധിച്ചില്ല. ഋതുരാജ് ഗെയ്‌ക്‌വാദ് (1) വീണ്ടും നിരാശപ്പെടുത്തി. താരത്തെ റബാഡ ധവാൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. റോബിൻ ഉത്തപ്പ (13), മൊയീൻ അലി (0) എന്നിവർ വൈഭവ് അറോറയ്ക്ക് മുന്നിൽ വീണു. ഉത്തപ്പയെ മായങ്ക് അഗർവാൾ പിടികൂടിയപ്പോൾ മൊയീൻ അലി പ്ലെയ്ഡ് ഓൺ ആയി. രവീന്ദ്ര ജഡേജ (0) അർഷ്ദീപിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. അമ്പാട്ടി റായുഡുവിനെ (13) ഒഡീൻ സ്മിത്തിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ഉജ്ജ്വലമായി പിടികൂടി.
7.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ വലിയ തകർച്ച മുന്നിൽ കണ്ട ചെന്നൈയെ ആറാം വിക്കറ്റിൽ ശിവം ദുബെയും എംഎസ് ധോണിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആക്രമിച്ചുകളിച്ച ദുബെയും കരുതലോടെ കളിച്ച ദുബെയും ചേർന്ന് 62 കൂട്ടുകെട്ടിലാണ് പങ്കാളി ആയത്. ഇതിനിടെ ദുബെ 26 പന്തിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങി. ദുബെയെ ലിവാം ലിവിങ്സ്റ്റൺ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ആ ഓവറിൽ തന്നെ തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ ബ്രാവോയെ ലിവിങ്സ്റ്റൺ മടക്കിഅയച്ചു. രാഹുൽ ചഹാറിനെ സിക്സറടിച്ച് തുടങ്ങിയ പ്രിട്ടോറിയസ് ആ ഓവറിൽ തന്നെ പുറത്തായി. പ്രോട്ടീസ് ഓൾറൗണ്ടറെ ചഹാർ അർഷ്ദീപിൻ്റെ കൈകളിലെത്തിച്ചു. ധോണിയെയും (23) ചഹാർ മടങ്ങി. മുൻ ചെന്നൈ നായകനെ ജിതേഷ് ശർമ്മ പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ ക്രിസ് ജോർഡനെ (5) ലിവിങ്സ്റ്റണിൻ്റെ കൈകളിലെത്തിച്ച രാഹുൽ ചഹാർ ചെന്നൈ ഇന്നിംഗ്സ് അവസാനിപ്പിച്ചു.





