Thiruvananthapuram

ലോ കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ അതിക്രമണത്തിനെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട്  മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്തതാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ലോ കോളേജില്‍ കാട്ടിക്കൂട്ടിയതെന്നും കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. 

ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് ഇതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍  സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാപ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരും. എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ച എസ്എഫ് ഐ നേതാക്കള്‍ക്ക് ഭരണകൂടം നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ് മറ്റൊരു വനിതയെ അപമാനിക്കാനുള്ള ധൈര്യം ഉണ്ടായതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ മര്‍ദ്ദനത്തെ അപലപിച്ച് രാഹുൽ ഗാന്ധിയടക്കം( Rahul gandhi) രംഗത്ത് വന്നിരുന്നു. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് രാഹുലിന്റെ എഫ് ബി പോസ്റ്റ്.

ലോ കോളേജ് അതിക്രമത്തില്‍ എസ് എഫ് ഐക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആവശ്യപ്പെട്ടു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു.  

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ലോ കോളേജിൽ കെ എസ് യു വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. എസ് എഫ് ഐയിൽ നിന്ന് മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അന്നും നടപടികളുണ്ടായില്ലെന്നുമാണ് സഫീന ആരോപിക്കുന്നത്. 

അതേസമയം  കെഎസ് യു നേതാവ്  സഫീന അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.  എസ് എഫ് ഐ യോട് അന്ധമായ വിരോധം ഉള്ളതിനാൽ കെ എസ് യുവിന്‍റെ അക്രമ ദൃശ്യം കാണിക്കാൻ പ്രമുഖ മാധ്യമങ്ങൾക്ക് സമയമില്ലെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

Related Articles

Leave a Reply

Back to top button